പേരൂര്‍ക്കട: 20 വര്‍ഷമായി സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കരമന ജനമൈത്രി പോലീസ് സ്റ്റേഷന്റെ പരാധീനതകള്‍ക്ക് അന്ത്യമാകുന്നു. കരമന ദേശീയ പാതയില്‍ നിന്ന് 50 മീറ്റര്‍ മാറി കരമനയാറിന്റെ തീരത്ത് 30 സെന്റിലാണു പുതിയ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നത്. ഇതിനായി സര്‍ക്കാര്‍ രണ്ടു കോടിരൂപ അനുവദിച്ചു.
പുതിയ സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണു സൂചന. നിലവിലെ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനോ പ്രതികളെ പാര്‍പ്പിക്കുന്നതിനുള്ള സെല്‍ സൗകര്യമോ ഇല്ല. പോലീസുകാരുടെ ഇരുചക്ര വാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യുന്നത് റോഡുവശത്താണ്.
സ്റ്റേഷന് സിഐ, എസ് ഐ എന്നിവരുടെ ഔദ്യോഗിക വാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്തിരുന്നത് മറ്റൊരു സ്ഥലത്താണ്. ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്കുപോലും നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മാറിമാറി വന്ന സിഐമാരും അസോസിയേഷന് പ്രവര്‍ത്തകരും പലപ്പോഴും പുതിയ സ്ഥലത്തിനും കെട്ടിടത്തിനും അപേക്ഷ നല്‍കിയിരുന്നുവെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെയും മറ്റു വകുപ്പുകളുടെയും എതിര്‍പ്പില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. കരമന സിഐ അനൂപ്, സിപിഒ ശ്യാം മോഹന്‍ എന്നിവരുടെ നിരന്തര ഇടപെടലിലാണ് പുതിയ കെട്ടിടത്തിനു ഒരുങ്ങുന്നത്.
2005 ഓഗസ്റ്റില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഏകദേശം 45 പേരാണ് സ്റ്റേഷനില്‍ ജോലിചെയ്തു വരുന്നത്. ഇതില്‍ പത്തുപേര്‍ വനിതാ ജീവനക്കാരാണ്. കുടുസുമുറിയായ വിശ്രമമുറിയുടെ അവസ്ഥ ദയനീയമാണ്. മഴയായാല്‍ ചോര്‍ന്നൊലിക്കും. കേസുകളില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതു ഹൈവേയുടെ വശങ്ങളില്. സ്ട്രോംഗ് റൂമോ സേഫ് സൗകര്യമോ ഇവിടെയില്ല. പോലീസ് ഉദ്യോഗസ്ഥരുടെ ഇത്തരം പരിമിതികള്ക്കാണ് ഇനി വിരാമമാകാന്‍ പോകുന്നത്.